ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കർക്കദൂമ കോടതി ജാമ്യം അനുവദിച്ചത്.
ഈ മാസം 16 മുതൽ 29 വരെയാണ് ജാമ്യം. 29 വൈകുന്നേരം ഉമർ ഖാലിദ് കീഴടങ്ങണം. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നാണ് കോടതി നിർദേശം. കുടുംബാംഗങ്ങളെ കാണാൻ മാത്രമേ ഉമർ ഖാലിദിന് അനുവാദമുള്ളൂ.
നേരത്തെ, സുപ്രീംകോടതിയിൽ ഉമർ ഖാലിദിന്റെ ജാമ്യത്തെ ഡൽഹി പോലീസ് എതിർത്തിരുന്നു. എന്നാൽ തങ്ങൾ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നും ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ വാദിച്ചു.
താൻ വർഗീയ പരാമർശം നടത്തിയെന്ന ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം തെറ്റാണെന്നും ഉമർ ഖാലിദ് വാദിച്ചു. അക്രമത്തെ അഹിംസകൊണ്ടും വെറുപ്പിനെ സ്നേഹം കൊണ്ടും നേരിടുമെനാണ് ഉമർ ഖാലിദ് പ്രസംഗത്തിൽ പരാമർശിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു.
020 സെപ്റ്റംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.